വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്‌കോ ഡ ഗാമ ഇറങ്ങിയതിന് സമാനം: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകിപ്പിച്ചത് എകെ ആന്റണിയെന്ന് കുറ്റപ്പെടുത്തി ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍. വിഴിഞ്ഞത്ത് കപ്പലെത്തുന്നത് വാസ്‌കോ ഡ ഗാമ കാപ്പാട് വന്ന് ഇറങ്ങിയതിന് സമാനമായ സംഭവമാണെന്നും ബാലഗോപാല്‍ പറഞ്ഞു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്‌നങ്ങളും തീര്‍ത്തുവെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി മുന്‍പ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയില്ല. അതാണ് തുറമുഖം വൈകാന്‍ കാരണമായത്. വിഴിഞ്ഞത്തിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ വികസനം തടയാന്‍ ശ്രമിച്ചിരുന്നു. തുറമുഖത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ ചൈനാ ബന്ധം ആരോപിച്ച് സുരക്ഷിതമല്ലെന്ന നിലപാടായിരുന്നു ആന്റണിയുടേത്. അന്ന് ആന്റണി അനുമതി നല്‍കിയിരുന്നെങ്കില്‍ തുറമുഖം നേരത്തെ വന്നേനെയെന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഓഡിറ്റിങ്ങ് ഉണ്ട്. പത്ത് ലക്ഷം കോടി രൂപ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളിലെ കിട്ടാക്കടമാണ്. ഇവരുടെ പേര് വെളിപ്പെടുത്താന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. മറുവശത്ത് സര്‍ഫ്രാസി നിയമ പ്രകാരം സാധാരണക്കാരെ വേട്ടയാടുന്ന സ്ഥിതിയാണ്. ഏതെങ്കിലും സഹകരണ ബാങ്കില്‍ അഴിമതി ഉണ്ടെങ്കില്‍ നടപടി എടുക്കണം. അത് വച്ചു പൊറുപ്പിക്കാനാവില്ല. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ധനകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് മൂലധനം നിക്ഷേപം കുറക്കുകയാണ്. കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങള്‍ പലതും പൂട്ടുകയാണ്. ഇത് ധനകാര്യ മേഖലയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുന്നുണ്ട്. ക്രമക്കേട് ആരോപിച്ച് നാളെ കെഎസ്എഫ്ഇയിലും ഇഡി വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top