ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തിട്ടില്ലെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി: ബ്രാന്‍ഡ് അംബാസിഡറായി നടനും എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ച നടപടി മണിക്കൂറുകള്‍ക്കകം തിരുത്തി കൊച്ചി മെട്രോ. സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയതില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി തിരുത്തി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.

മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാര്‍ന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്‌ഗോപി അംഗീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ എങ്ങനെ മെട്രോയുടെ അംബാസിഡറായി നിയമിക്കും എന്ന ചോദ്യവുമായി പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായി. തൊട്ടുപിറകെ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തുകയായിരുന്നു. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആര്‍എല്‍ അറിയിച്ചു. മെട്രോ യാത്രികരുടെ എണ്ണം, ഇവര്‍ ഉപയോഗിക്കുന്ന വാഹനസൗകര്യങ്ങള്‍, തുടങ്ങി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പഠനവിധേയമാക്കാനാണ് കെ.എം.ആര്‍എല്ലിന്റെ പുതിയ പദ്ധതി. നിലവിലെ ഫീഡര്‍ സര്‍വീസുകള്‍ക്ക് പുറമെ അനുബന്ധ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വലിയ നേട്ടം കൈവരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Top