ആരാണീ പിണറായി വിജയന്‍ ? കാലം തെറ്റി പിറന്ന പ്രജാപതിയോ ; വിമര്‍ശനവുമായി കെഎം ഷാജി

km shaji

മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഎം ഷാജി എം.എല്‍.എ

ആരാണ് ഈ പിണറായി വിജയനെന്നു ചോദിച്ച ഷാജി, കേരളത്തിലെ പൊതുജനങ്ങളെ മുഴുവന്‍ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ മുഖ്യമന്ത്രിയെന്നും ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

‘കടക്ക് പുറത്ത് ‘മാറി നില്‍ക്കങ്ങോട്ട്’ തുടങ്ങിയ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാന്‍ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധര്‍മ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ ജനതയെ മുഴുവന്‍ ഭയപ്പെടുത്തി ഭരിക്കാമെന്നാണോ കരുതുന്നതെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.

കെഎം ഷാജിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആരാണ് ഈ പിണറായി വിജയൻ ?കേരളത്തിന്റെ മുഖ്യ മന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ? ‘കടക്ക് പുറത്ത് ‘മാറി നിൽക്കങ്ങോട്ട്’ തുടങ്ങിയ തട്ട് പൊളിപ്പൻ ഡയലോഗുകൾ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാൻ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധർമ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ അധികാര രാഷ്ട്രീയവും ഭക്തുകളും സ്റ്റിക്കറൊട്ടിച്ച ഇന്നോവയും കാണിച്ച് ജനതയെ മുഴുവൻ ഭയപ്പെടുത്തി ഭരിക്കാമെന്നോ…?

നമുക്കിടയിൽ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന ഒരു തൊഴിൽ സമൂഹമാണ് മാധ്യമ പ്രവർത്തകർ. വെയിലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും പ്രജാപതിയുടെ നാവനങ്ങുന്നതും കാത്ത് മണിക്കൂറുകളോളം നിന്ന നിൽപ്പിൽ നിൽക്കുന്ന മാധ്യമ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഒപ്പം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയോടും സമർപ്പണ മനോഭാവത്തോടും വിയോജിപ്പുകൾക്കിടയിലും ബഹുമാനം തോന്നിയിട്ടുണ്ട്. മാധ്യമ പ്രവർത്തനവും എല്ലാ തൊഴിലുമെന്ന പോലെ ആദരവ് അർഹിക്കുന്നു.സാമൂഹിക പ്രതിബദ്ധതയും സാഹസികമാനവുമുള്ള തൊഴിൽ സമൂഹം എന്ന അർത്ഥത്തിൽ രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ, മറ്റേതൊരു തൊഴിൽ സമൂഹത്തെയും പോലെ മാന്യമായ പരിഗണന മാധ്യമ പ്രവർത്തകരും അർഹിക്കുന്നു.

എന്ത് കൊണ്ട് പിണറായി വിജയൻ മാധ്യമ സമൂഹത്തോട് ഇത്രമേൽ അധമ ചിന്ത വെച്ചു പുലർത്തുന്നു.മാധ്യമ പ്രവർത്തകരെന്നത് ഒരു തൊഴിൽ സമൂഹമാണെന്നും അവർ നിർവ്വഹിക്കുന്നത് അവരുടെ ജോലിയാണെന്നും അവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും എന്ത് കൊണ്ടായിരിക്കും പിണറായി വിജയന്റെ പരിഗണന വിഷയമാകാതെ പോകുന്നത്. ആട്ടിയോടിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കാനുള്ള നീചവൃത്തിയാണ് മാധ്യമ പ്രവർത്തനമെന്ന തോന്നൽ തൊഴിൽ സമത്വത്തെ കുറിച്ച് വാചകമടിക്കുന്ന പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്കെങ്കിലും ഇദ്ധേഹം മാറ്റിവെക്കാത്തതിന്റെ കാരണമെന്താകും?ഇനി മാർക്സിന്റെ തൊഴിൽ സമത്വ സിദ്ധാന്തങ്ങൾക്ക് പകരം,ചെയ്യുന്ന തൊഴിലിന്റെയും പിറന്ന കുലത്തിന്റെയും പേരിൽ മനുഷ്യരെ ശ്രേഷ്ഠ ജന്മമെന്നും അധമ ജന്മമെന്നും തരം തിരിച്ച മനുവാദ പാരഡോക്സ് എങ്ങാനും മാറി വിഴുങ്ങിയതാകുമോ കാരണം. അറിയില്ല, പക്ഷേ ജനങ്ങൾക്കറിയേണ്ട ഒന്നുണ്ട്.ആരാണ് പിണറായി വിജയൻ, കാലം തെറ്റി പിറന്ന പ്രജാപതിയോ, ജനാധിപത്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയോ?

Top