തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: കെ എം ഷാജിയുടെ എം എല്‍ എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധി തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് കെ ടി ജലീല്‍. ഹൈക്കോടതിയുടെ വിധി വിലകുറച്ച് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമന വിഷയത്തില്‍ അപേക്ഷ നല്‍കിയ ഒരാളെപ്പോലും ആര്‍ക്കും പരാതിക്കാരനായി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ജലീല്‍ പ്രതികരിച്ചു. ഫേയ്‌സ് ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയെ തുടര്‍ന്ന് കെ എം ഷാജിയുടെ എം എല്‍ എ സ്ഥാനം ഹൈക്കോടതി അയോഗ്യമാക്കിയത്. പിന്നീട് വിധി താത്കാലികമായി സ്റ്റേ ചെയ്തു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

”എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്”
(All actions are according to their intention) (നബി വചനം). അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു MLA യെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മുസ്ലിം വർഗീയ കാർഡിറക്കുന്ന “കലാപരിപാടി” കുറച്ച് കാലമായി ലീഗ് തെരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിച്ചു വരുന്നത് അവരുടെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും ബോദ്ധ്യമാകും. മുസ്ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണ്. ഇല്ലാകഥകൾ മെനഞ്ഞ് ഇടതുപക്ഷത്തെയും സി.പി.ഐ എം നെയും വ്യക്തിപരമായി എന്നെയും തകർക്കാൻ ശ്രമിച്ചവർ സ്വരക്ഷക്ക് മാർഗ്ഗങ്ങൾ തേടുന്നത് നന്നാകും.

ഒരാളോടും ഇതുവരെ അന്യായം കാണിച്ചിട്ടില്ല. സമീപിക്കുന്നവർക്കൊക്കെ കഴിയുന്ന സഹായം ചെയ്ത് കൊടുത്തിട്ടേയുള്ളൂ.
എനിക്കെതിരായി ഉയർത്തപ്പെട്ട ആരോപണത്തെ ശരിവെക്കാൻ ഇതുവരെയും അപേക്ഷകരിൽ നിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്ക് കഴിയാത്തത് എന്തു കൊണ്ടാണ്? എന്നെ അടുത്തറിയുന്ന ഒരാളും ഈ നുണകൾ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ദൂരെ നിന്ന് നോക്കിക്കാണുന്നവരിൽ ചില തെറ്റിദ്ധാരണകൾ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാക്കാൻ “ബന്ധുനിയമന” നാടകാണിയറ ശിൽപ്പികൾക്ക് കഴിഞ്ഞേക്കാം. പക്ഷെ അന്തിമ വിജയം സത്യത്തിനു തന്നെയാകും.

LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയത് കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞ് കുടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്ന് കരുതാനാണ് എനിക്കിഷ്ടം. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും. കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്കൂളിന്റെ മാനേജ്മെന്റ്റ് അംഗങ്ങളായ മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ്സ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇത് നടന്നത് കഴിഞ്ഞ UDF സർക്കാരിന്റെ കാലത്താണ് താനും. “പക” മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്.
“ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ” (വിശുദ്ധ ഖുർആൻ).

Top