KM MANI’S STATEMENT

MANI

കോട്ടം : സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി.

സിപിഐക്ക് വിറളി പിടിച്ചിരിക്കുകയാണെന്ന് കെ.എം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സിപിഐ എന്തിനാണ് ഇങ്ങനെ വിറല്‍പിടിക്കുന്നത്.

ഇടതുമുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് പോകില്ല. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം സീറ്റ് വിറ്റവരുടെ കളങ്കിത പാര്‍ട്ടിയാണ് സിപിഐ. അത്തരം പാരമ്പര്യം ഞങ്ങള്‍ക്കില്ല. കേരള കോണ്‍ഗ്രസിനു സിപിഐയുടെ സാരോപദേശം ആവശ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കേരള കോണ്‍ഗ്രസ് നേതാവ് ജോയ് ഏബ്രഹാമും സിപിഐയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.

നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി ശക്തി തെളിയിച്ച കേരളാ കോണ്‍ഗ്രസ് എം മുന്നണി പ്രവേശ അപേക്ഷയുമായി ആരുടെയെങ്കിലും പിന്നാലെ നടക്കുമെന്ന തെറ്റിദ്ധാരണ സിപിഐക്ക് വേണ്ട.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്നും ജോയ് ഏബ്രഹാം പറഞ്ഞിരുന്നു.

തങ്ങള്‍ എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐയുടെ സ്ഥാനത്തിന് കോട്ടംതട്ടുമെന്ന ഭയം വേണ്ട. കേരളാ കോണ്‍ഗ്രസ് (എം) ഇടത് മുന്നണിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല.

സിപിഐക്ക് പഴയത് പോലെ സുഖമായി കഴിയാം. സംശുദ്ധരാഷ്ട്രീയത്തിന്റെ സാരോപദേശം കേരള കോണ്‍ഗ്രസിനോട് വേണ്ടെന്നും ജനറല്‍സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ടിത പിന്തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന സിപിഐ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

അഴിമതിക്കെതിരായ വിധിയെഴുത്തായിരുന്നു ഇടത് പക്ഷത്തിന്റെ വിജയം. അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിന്മേലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം മറുപടിയുമായി രംഗത്തെത്തിയത്.

Top