അധികാര മോഹം അതാണ് ജോസഫിന്, എം.എൽ.എ ആയിട്ടും അത് പോരെന്ന്‌ . . .

ധികാര മോഹം ആരുടെ തലക്ക് പിടിച്ചാലും അംഗീകരിക്കാന്‍ കഴിയില്ല. അത് കെ.എം മാണിയുടെ കുടുംബത്തിനായാലും പി.ജെ ജോസഫിനായാലും ഒരു പോലെയെ കാണാന്‍ പറ്റു. മാണിക്കെതിരെ ബാര്‍ കോഴ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും കേസുമൊക്കെ വന്നപ്പോള്‍ പോലും പാര്‍ട്ടി വിടാന്‍ മടിച്ച ജോസഫ് ഇപ്പോള്‍ നടത്തുന്ന നീക്കം പരിഹാസ്യമാണ്. ഇടതുപക്ഷ മുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ഇമേജല്ല ഇപ്പോള്‍ ജോസഫിനുള്ളത്. സ്വന്തം ഇടംകയ്യും വലം കയ്യും ഒക്കെ ആയിരുന്ന ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവുമൊക്കെ ഇടതുപക്ഷ പാളയത്തില്‍ എത്താന്‍ തന്നെ കാരണം ഈ അവസരവാദപരമായ നിലപാടുകള്‍ മൂലമാണ്.

തൊടുപുഴ എം.എല്‍.എ ആയ തനിക്ക്‌ കോട്ടയത്ത് മത്സരിച്ച് എം.പി ആകണമെന്ന് ജോസഫ് ആഗ്രഹിച്ചതു തന്നെ തെറ്റാണ്. യു.ഡി.എഫില്‍ ആകെ ഒരു സീറ്റാണ് കേരളാ കോണ്‍ഗ്രസിനുള്ളത്.അതില്‍ മാണിയുടെയും ജോസഫിന്റെയും താല്‍പ്പര്യമല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങളായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. ഇവിടെ മാണിയുടെ മരുമകള്‍ നിഷ ജോസ്.കെ മാണിയെ മത്സരിപ്പിക്കാനായിരുന്നു ആദ്യം മാണി തീരുമാനിച്ചിരുന്നത് എന്നതാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.ജോസഫ് ഇതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതോടെ അദ്ദേഹവും വെട്ടി നിരത്തപ്പെടുകയായിരുന്നു. ഇവിടെ പിഴച്ചത് ജോസഫിനാണ്. താന്‍ മത്സരിക്കണം എന്ന താല്‍പ്പര്യം മാറ്റിവച്ച് പാര്‍ട്ടിയിലെ തന്നെ മറ്റാരുടെയെങ്കിലും പേര് അദ്ദേഹത്തിന് നിര്‍ദ്ദേശിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ജോസഫ് ഇടതുപക്ഷത്തെ കണ്ടു പഠിക്കണം.

എം.എല്‍.എമാരായ 4 പേരെ സി.പി.എമ്മും രണ്ടു പേരെ സി.പി.ഐയും ലോകസഭയിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു എം.എല്‍.എ പോലും മത്സരിക്കണമെന്ന താല്‍പ്പര്യം പ്രകടിപ്പിച്ചവരല്ല. അങ്ങനെ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് അംഗീകരിക്കുന്ന പാര്‍ട്ടിയുമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതമായ കേരളകോണ്‍ഗ്രസ്സില്‍ നിന്നും ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രായോഗിക നിലപാട് ജോസഫ് സ്വീകരിക്കണമായിരുന്നു.

സീറ്റു ലഭിക്കാത്തതിനാല്‍ കലഹം ഉണ്ടാക്കാതെ നിലപാടുകളെയും ആശയത്തെയും ആയിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്. ഇടതുപക്ഷത്ത് നിന്ന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച ശേഷം കൂടുമാറി കേരള കോണ്‍ഗ്രസ്സില്‍ ലയിച്ച് യു ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ തന്നെ ജോസഫിന്റെ അധികാര കൊതി കേരളം കണ്ടതാണ്. ഇപ്പാള്‍ വീണ്ടും സമാനമായ അധികാര കൊതിയിലാണ് കലാപക്കൊടി ഉയര്‍ത്തുന്നത്.

മാണിയും മകനും മരുമകളും നിയന്ത്രിക്കുന്നതാണ് കേരള കോണ്‍ഗ്രസ്സ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് ജോസഫ് തന്റെ പാര്‍ട്ടിയെ ആ കൊടിക്കീഴില്‍ കൊണ്ടു പോയി കെട്ടിയത്. ഇടതുപക്ഷ മുന്നണിയിലായിരുന്നപ്പോള്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് (ജെ) ക്ക് കിട്ടിയ ഒരു പരിഗണനയും മാണികോണ്‍ഗ്രസ്സില്‍ ലയിച്ചപ്പോള്‍ തുടക്കം മുതല്‍ ജോസഫ് വിഭാഗത്തിന് ലഭിച്ചിട്ടില്ല.

കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകാതെ ഇരുന്നപ്പോള്‍ തന്നെ അപകടം തിരിച്ചറിയണമായിരുന്നു. എന്തിനു വേണ്ടിയാണ് ഇരു കേരള കോണ്‍ഗ്രസ്സുകളും ലയിച്ചതെന്ന ചോദ്യത്തിന് രാഷ്ട്രീയ കേരളത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അധികാരത്തോടുള്ള ആര്‍ത്തി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

സീറ്റ് കിട്ടാത്ത രോഷത്തില്‍ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സ് വിട്ടാലും ഇല്ലങ്കിലും കോട്ടയത്ത് എന്ത് തന്നെ ആയാലും അവര്‍ പാലം വലിക്കുമെന്ന കാര്യം ഉറപ്പ്. ജോസഫ് ഇടതുപക്ഷത്തായിരുന്നപ്പോഴും വിജയിച്ച ചരിത്രം ചൂണ്ടിക്കാട്ടി മാണിക്ക് സ്വയം ആശ്വസിക്കാമെങ്കിലും ശത്രു സ്വന്തം പാളയത്തിലാണ് പാരവയ്ക്കുന്നതെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. അക്കാര്യം ഉറപ്പാണ് .

Top