തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ വിജിലന്‍സിനെതിരെ വിമര്‍ശനവുമായി കോടതി. കേസ് അന്വേഷണത്തില്‍ വിജിലന്‍സ് ജഡ്ജി ചമയേണ്ടന്ന് കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ജഡ്ജി വിധിയെഴുതും പോലെയായിരുന്നു. വസ്തുതവിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതി വിമര്‍ശനം ഉന്നയിച്ചു. അതേസമയം ശബ്ദരേഖകള്‍ പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദം കോടതി അംഗീകരിച്ചു.
കെഎം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്ന വിജിലന്‍സിന്റെ നിലപാടാണ് കോടതിയെ പ്രകോപിപ്പിച്ചത്. പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജു രമേശ് നല്‍കിയതു കൃത്രിമ സിഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി.സി.അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും കെ.എം. മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വിഎസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.