കെ.എം ബഷീർ കൊലപാതകം: പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ വിശദീകരണം തേടിയത്. സി ബി ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഓണാവധിക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നെന്നും അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഹർജിയിലുണ്ട്.

ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സഹോദരന്‍ നല്‍കിയ ഹർജിയിലുണ്ട്.

2019 ആഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നരയ്ക്ക് മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചാണ് കെ.എം.ബഷീർ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ബഷീർ മരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. പല വാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഹർജിയിൽ പറയുന്നു.

Top