കൂട്ടപരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു. പരിശോധനാ ഫലം നല്‍കാന്‍ വൈകുന്നതിനാല്‍ കൂട്ട പരിശോധന അശാസ്ത്രീയമാണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ വിമര്‍ശിച്ചത്.

ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകര്‍ക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

 

Top