കേരളത്തിലെ കിറ്റെക്‌സിന്റെ പിന്‍വാങ്ങല്‍; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തില്‍ കിറ്റെക്സിന്റെ പിന്‍വാങ്ങലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോട് പ്രതികാരമാണ്. ഇതിനുള്ള കാരണം എല്ലാവര്‍ക്കും അറിയാം. ഇരുപത്തിനാലാമത്തെ സ്ഥാനത്താണ് ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളം. പക്ഷെ മുഖ്യമന്ത്രിയുടെ മകള്‍ പോലും വ്യവസായം തുടങ്ങാന്‍ ബെംഗളൂരുവാണ് തിരഞ്ഞെടുത്തത്. സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരെയെല്ലാം നശിപ്പിക്കുകയെന്നാണ് ലക്ഷ്യം. അത് രാഷ്ട്രീയമായും വ്യവസായമായാലും സമാനമാണ്.

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹാനുഭൂതിയുള്ള നിലപാടെടുക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ്. സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നു. കിറ്റെക്സ് വ്യവസായം കേരളത്തില്‍ നിന്ന് പോകാനുള്ള നിലപാടിന് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇത് കിറ്റെക്സിന്റെ മാത്രം വിഷയമല്ല. പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നത് സര്‍ക്കാരും പിണറായി വിജയനും തന്നെയാണെന്നും അതിന് ബി.ജെ.പിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്പര്‍ വണ്ണിന് വേണ്ടിയുള്ള ഓട്ടത്തിനിടെ കോവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് ആളുകള്‍ക്കാണ് സഹായം നഷ്ടപ്പെടാന്‍ പോവുന്നത്. കോവിഡിന്റെ യഥാര്‍ഥ മരണക്കണക്ക് വേണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഡി.എം.ഒ മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ ഇതുവരെയുള്ളത് കള്ളക്കണക്കായിരുന്നുവെന്നല്ലേ സത്യം. കോവിഡിനെ പിടിച്ച് കിട്ടിയെന്ന് പറയുന്നവര്‍ എന്തിനാണ് കോവിഡ് മരണക്കണക്ക് മറച്ചുവെക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

കള്ളക്കണക്ക് കാണിച്ചത് കൊണ്ടോ കോവിഡ് മരണം മറച്ച് വെച്ചത് കൊണ്ടോ നമ്പര്‍ വണ്‍ ആകുമോ. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ചീപ്പായ പബ്ലിസിറ്റിക്ക് വേണ്ടിയിട്ട് എന്തിനാണ് പാവങ്ങളെ ദ്രോഹിക്കുന്നത്. ഇതിനെല്ലാം മറുപടി പറയണം. ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

 

Top