പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്, കിറ്റെക്‌സ് പൂട്ടിക്കാനാണെങ്കില്‍ അത് പറയൂ പ്രതിഷേധവുമായി സാബു

എറണാകുളം: കിറ്റക്സിനെയും തന്നെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുതെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. നിരപരാധികളായ അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരതയാണെന്നും, ഇവരെ തുറന്ന് വിടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു.

”വളരെ യാദൃശ്ചികമായ അക്രമണമാണ് നടന്നത്. 164 പേരെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. വെറും 23 പേര്‍ മാത്രമാണ് പ്രതികള്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. ഇതില്‍ 11 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ട് പേരെ ഞങ്ങള്‍ തന്നെ പൊലീസിന് കൈമാറും 12 പേര്‍ ആരാണെന്ന് അറിയില്ല.

984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍. മൂന്ന് ക്വാര്‍ട്ടേഴ്സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞെടുപിടിച്ചു. 10,11,12 ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. നിയമം കയ്യിലെടുക്കാന്‍ കിറ്റക്സ് മാനേജ്മെന്റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പര്‍വൈസര്‍ക്ക് പോലും തൊഴിലാളികളെ കണ്ടാല്‍ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാര്‍ക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്റെ കയ്യില്‍ തെളിവായില്ല.

നിയമ വിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ 164 പേരില്‍ വെറും 23 പേര്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികള്‍. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയില്‍ നിന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങള് തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് കൊണ്ടു പൊകരുത്. മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ അവിടെ അക്രമണം ഉണ്ടായാല്‍ എങ്ങിനെയിരിക്കും. കമ്പനി അടക്കാന്‍ ഞാന്‍ തയ്യാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ തുറന്ന് പറയണമെന്നും സാബു എം ജേക്കബ് പറഞ്ഞു. അക്രമദിവസത്തെ കമ്പനിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

Top