മുംബൈയെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്

മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്. വിജയലക്ഷ്യമായ 231 റണ്‍സിലേക്ക് അതിവേഗം പറന്ന മുംബൈയ്ക്ക് അവസാന രണ്ട് ഓവറുകളില്‍ അടിപതറി. ഓപ്പണറായിറങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ(55 പന്തില്‍ 91, 4ഃ11, 6ഃ3)യുടെ മികച്ച ബാറ്റിങ്ങാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 3ന് 230; മുംബൈ 20 ഓവറില്‍ 6ന് 223.

സാഹയാണ് കളിയിലെ കേമന്‍. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ 83 റണ്‍സ് വേണ്ടിയിരുന്ന മുംബൈ, മാറ്റ് ഹെന്റി എറിഞ്ഞ 16ാം ഓവറില്‍ 27 റണ്‍സും മോഹിത് ശര്‍മ എറിഞ്ഞ 17-ാം ഓവറില്‍ 17 റണ്‍സും സന്ദീപ് ശര്‍മ എറിഞ്ഞ 18ാം ഓവറില്‍ 16 റണ്‍സും വാരി വിജയത്തിലേക്ക് കുതിച്ചതാണ്. എന്നാല്‍, അവസാന രണ്ട് ഓവറില്‍ ജയിക്കാനാവശ്യമായ 23 റണ്‍ നേടാന്‍ അവര്‍ക്കായില്ല. 24 പന്തില്‍ അഞ്ചു സിക്സര്‍ പറത്തിനിന്ന കൈറണ്‍ പൊള്ളാര്‍ഡിന് സ്ട്രൈക്ക് കിട്ടിയിട്ടും വിജയം മുംബൈയില്‍ നിന്നും അകന്നുനിന്നു.

സാഹക്കു പുറമെ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്വെല്‍(21 പന്തില്‍ അഞ്ചു സിക്സറോടെ 47), ഗപ്ടില്‍(18 പന്തില്‍ 36), ഷോണ്‍ മാര്‍ഷ് (16 പന്തില്‍ 25) എന്നിവരാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയ താരങ്ങള്‍.

Top