പാചക വാതകത്തിന്റെ പ്രതിമാസ വില വര്‍ധന കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു.

കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.

അതേസമയം 2013 ഡിസംബര്‍ മുതല്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു വരികയാണ്.

കഴിഞ്ഞു പോയ മാസങ്ങളിലെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്തുകൊണ്ടാണ് പാചക വാതക വില വര്‍ധിപ്പിച്ചരുന്നത്.

2018 മാര്‍ച്ചില്‍ സബ്‌സിഡി ഒഴിവാക്കുന്നതിനായി പ്രതിമാസം എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണ കമ്പനികളോട് സര്‍ക്കാര്‍ മുന്‍ക്കൂട്ടി ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. ഇതുവരെ 76.51 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 2016 ജൂണില്‍ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 419.18 രൂപയായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രകാരം 2.66 കോടി പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു.

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 18.11 കോടിപേരാണ് രാജ്യത്ത് സബ്‌സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്നത്.

Top