കൊലപ്പെടുത്തിയിട്ടില്ല; കിം ജോങ് ഉന്നിന്റെ പിതൃസഹോദരി പൊതുവേദിയില്‍!

സോള്‍: നീണ്ട ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതൃസഹോദരി വീണ്ടും പൊതുവേദിയില്‍. ആറു വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമം കുറിച്ചാണ് കിം ക്യോങ് ഹുയ് (73) വീണ്ടും പൊതുവേദിയിലെത്തിയിരിക്കുന്നത്.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയാണിവര്‍. ചാന്ദ്രപുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലെ പ്രധാന അതിഥികളില്‍ ഒരാളായി കിം ക്യോങ്ങിന്റെ പേര് ഉള്‍പ്പെടുത്തിയ വിവരം കൊറിയനന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണു പുറത്തുവിട്ടത്.

പ്യോങ്ങ്യാങ്ങിലെ തിയറ്ററില്‍ ശനിയാഴ്ച നടന്ന ആഘോഷപരിപാടികള്‍ വീക്ഷിക്കുന്ന കിം ക്യോങ്ങിന്റെ ചിത്രം ഉത്തര കൊറിയന്‍ പത്രങ്ങളും പുറത്തുവിട്ടിരുന്നു. കിം ജോങ് ഉന്നിനും ഭാര്യ റി സോള്‍ ജുവിനും ഒപ്പമിരുന്നായിരുന്നു സംജിയോന്‍ തിയറ്ററിലെ ആഘോഷങ്ങള്‍ക്ക് കിം ജ്യോങ് സാക്ഷ്യം വഹിച്ചത്.

2013 ഡിസംബറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭര്‍ത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പൊട്ടിപുറപ്പെടുകയായിരുന്നു. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ അതുവരെ രാജ്യത്തു രണ്ടാം സ്ഥാനത്ത് ജങ് സോങ് ആയിരുന്നു. 2013ല്‍ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാര്‍ഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി.

തുടര്‍ന്നാണ് കിം ക്യോങ് മരിച്ചതായും അവരെ വധശിക്ഷയ്ക്കു വിധിച്ചെന്നും അതല്ല ആരോഗ്യപ്രശ്‌നങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായത്.

Top