കിം ജോങ് ഉന്‍ അമേരിക്കക്ക് മാത്രമല്ല . . ഇപ്പോള്‍ സി.പി.എമ്മിനും തലവേദനയായി !

തിരുവനന്തപുരം: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ കേരളത്തിലെ സി.പി.എമ്മിനും തലവേദനയായി.

ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ സ്വന്തം തട്ടകത്തില്‍ ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കിമ്മും ഇടം പിടിച്ചത്.

കമ്യൂണിസ്റ്റുകളെ ആവേശത്തിലാക്കുന്ന നേതാക്കളുടെ ഇടയില്‍ എങ്ങനെ കിം ഇടം പിടിച്ചുവെന്നത് വിശദീകരിക്കാന്‍ സംഭവം വിവാദമായപ്പോള്‍ സി.പി.എം നേതൃത്വത്തിനും ഉത്തരം മുട്ടി.

ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണെങ്കിലും ബന്ധുക്കളെ പോലും കൊന്ന് പട്ടിക്ക് ഇട്ടു കൊടുക്കുന്ന രീതി സി.പി.എം അടക്കം ലോകത്തെ ഭൂരിപക്ഷ കമ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിക്കുന്നില്ല.

‘പട്ടി’ പ്രശ്‌നം ഉയര്‍ത്തി സംഭവം വിവാദമായതോടെ കിമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എടുത്ത് മാറ്റാന്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് തന്നെ ഇടപെടേണ്ടി വന്നു.

സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്ത് വന്ന വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനകംതന്നെ വൈറലായിട്ടുണ്ട്.

‘മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു!!’ എന്ന കുറിപ്പോടെയായിരുന്നു ബല്‍റാം ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്.

Top