ട്രംപ്- കിം ഉച്ചകോടി: ആദ്യ കൂടിക്കാഴ്ച വിജയകരം; പ്രതീക്ഷയോടെ ലോകം

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയം. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ആദ്യം നടത്തിയ വണ്‍- ഓണ്‍-വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്കു മുന്‍പ് ഇതിനായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവെയ്പ്പായിരിക്കും ഇതെന്നും കിം ജോങും പ്രതികരിച്ചു.

വണ്‍-ഓണ്‍-വണ്‍ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച നടന്നത്.

Top