ആറ് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം കിം ജോങ് ഉന്‍ ഉത്തരകൊറിയയിലേക്ക് മടങ്ങി

Donald Trump-Kim Jong-un

ത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആറ് ദിന റഷ്യന്‍ സന്ദര്‍ശനത്തിന് സമാപനം. കൊവിഡ് വ്യാപനത്തിനു ശേഷമുള്ള കിമ്മിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമായിരുന്നു ഇത്. സന്ദര്‍ശനത്തിനിടെ അഞ്ച് സായുധ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണും ബുള്ളറ്റ് പ്രൂഫ് കവചവും കിമ്മിന് സമ്മാനമായി ലഭിച്ചു.

യുക്രെയിനില്‍ യുദ്ധം തുടരാന്‍ ഉത്തര കൊറിയയില്‍ നിന്ന് വെടിക്കോപ്പുകള്‍ വാങ്ങാന്‍ റഷ്യ താത്പര്യം കാണിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ വിലയിരുത്തി. അതേസമയം മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഉത്തര കൊറിയ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ അത്തരം കരാറുകളില്‍ ഒപ്പിട്ടിട്ടില്ലെന്ന് ക്രെംലിന്‍ പ്രതികരിച്ചു.

ശനിയാഴ്ച വ്‌ലാഡിവോസ്റ്റോക്കില്‍ റഷ്യന്‍ പ്രതിരോധ മന്ത്രിയെ കണ്ട കിം, ഹൈപ്പര്‍സോണിക് മിസൈല്‍ സംവിധാനം ഉള്‍പ്പെടെ റഷ്യയുടെ അത്യാധുനിക ആയുധങ്ങള്‍ പരിശോധിച്ചു. കിം റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. കിം ഫാര്‍ ഈസ്റ്റേണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും സന്ദര്‍ശിച്ചു. പ്രാദേശിക ഓഷ്യനേറിയത്തില്‍ വാല്‍റസ് ഷോ കണ്ട് ആഹ്‌ളാദിക്കുകയും ചെയ്തു.

കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനത്തെയും റഷ്യയുമായുള്ള സഹകരണത്തെയും പുതിയ പ്രതാപകാലം എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത് ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തില്‍ സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തന്‍ പ്രതാപകാലം തുറക്കുകയാണ്. അതേസമയം നിയമവിരുദ്ധവും അന്യായവും എന്നാണ് റഷ്യ – ഉത്തര കൊറിയ സൈനിക പങ്കാളിത്തത്തെ ദക്ഷിണ കൊറിയ വിശേഷിപ്പിച്ചത്.

Top