കിം ജോങ് മൂണ്‍.ജെ. ഇന്നിന് സമ്മാനമായി നല്‍കിയത് രണ്ട് നായ്കുട്ടികളെ

കൊറിയ:ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍.ജെ. ഇന്നിന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് നായ്ക്കളെ സമ്മാനമായി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഒരു വയസ്സ് പ്രായമുള്ള ആണും പെണ്ണുമായി ‘പുങ്‌സാന്‍’ ഇനത്തില്‍പെട്ട രണ്ട് നായകളെയാണ് കിം നല്‍കിയത്.

പുങ്‌സാന്‍ ഉത്തരകൊറിയയില്‍ കണ്ടുവരുന്ന പ്രത്യേക തരം ശുനകവംശമാണ്. വേട്ടയാടലിനാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. കടുവയെപ്പോലും വേട്ടയാടാന്‍ മിടുക്കുണ്ട് പുങ്‌സാന്. വെളുത്ത നിറത്തിലുള്ളതും ഉയര്‍ന്നുനില്‍ക്കുന്ന ചെവിയോടു കൂടിയതുമായ ഈ തദ്ദേശീയ നായ് ഉത്തര കൊറിയയുടെ ‘ദേശീയ സമ്പത്തി’ല്‍ പെട്ടവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഉത്തരകൊറിയയില്‍ മൂണ്‍ ജെ ഇന്നും, കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈവര്‍ഷം ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ‘പാന്‍മുന്‍ചോം’ ഗ്രാമത്തിലൂടെയായിരുന്നു നായ്ക്കളെ കൈമാറിയത്.

ദീര്‍ഘനാളത്തെ ശത്രുതയുടെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് ഈ സമ്മാന കൈമാറ്റത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ മാസം 18 മുതല്‍ 20 വരെ ഇരു കൊറിയകളും തമ്മില്‍ നടന്ന പ്യോങ്‌യാങ് ഉച്ചകോടിയുടെ അടയാളപ്പെടുത്തലായാണ് കിമ്മിന്റെ ഉപഹാരം.

അതേസമയം ആദ്യമായല്ല ഒരു യോഗത്തിന്റെ ഓര്‍മ്മക്കായി ഉത്തര-കൊറിയ ദക്ഷിണ കൊറിയക്ക് നായക്കുട്ടികളെ സമ്മാനിക്കുന്നത്. 2000 ത്തിലെ പ്യോങ്‌യാങ് ഉച്ചകോടിക്ക് ശേഷം മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് കിം ഡി ജുങിന് കിം ജോങ് ഉന്നിന്റെ പിതാവും ഉത്തരകൊറിയയുടെ മുന്‍ നേതാവുമായിരുന്ന കിം ജോങ് ഇല്‍ ഒരു ജോഡി നായക്കുട്ടികളെ ഉപഹാരമായി നല്‍കിയിരുന്നു.

Top