സാലിഹ് അല്‍ അറൂരിയുടെ കൊലപാതകം സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

മാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അറൂരിയുടെ കൊലപാതകം സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള പിരിമുറുക്കം വര്‍ധിപ്പിച്ചു. സംഘര്‍ഷം അതിര്‍ത്തിക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇന്നലെ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈന്‍ യാസ്‌ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെട്ടു.
‘തന്റെ പോരാളികള്‍ യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നാണ്’ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പരസ്യപ്രസ്താവനയില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനു തിരിച്ചടിയായി ഇസ്രയേലിനെതിരെ ഹിസ്ബുള്ള ആക്രമണം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം ഇതിനു മുന്‍പുതന്നെ സംഘര്‍ഷഭരിതമാണ്. ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ലെബനന്‍ പ്രധാനമന്ത്രിയും ആരോപിച്ചിരുന്നു. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന ഭീഷണി മുന്നറിയിപ്പ് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിരുന്നു. അറൂരിയുടെ കൊലപാതകവും തുടര്‍ന്നുള്ള പോര്‍ വിളികളും പ്രതികാരവും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹ് മുന്നറിയിപ്പുനല്‍കി. അതേസമയം, ഏത് ആക്രമണത്തെയും പ്രതിരോധിക്കാനും അതിനെ ശക്തമായി തിരിച്ചടിക്കാനും ഇസ്രയേല്‍ സജ്ജമാണെന്ന് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.ഗാസയുടെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 7ന് തുടങ്ങി മൂന്ന് മാസത്തിലേക്കടുക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 22,313 പേരാണ് കൊല്ലപ്പെട്ടത്. 57,296 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്‍. ഹമാസ് നേതാവ് സാലിഹ് അല്‍ അറൂരിയുടെ കൊലപാകത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ ഗാസയ്ക്കു പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതകള്‍ ശക്തമായത്. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയില്‍ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആരോപിച്ച് ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു.

Top