കൊലപാതകി 12 വർഷം നിശ്ശബ്ദമായിരുന്നു ; സംസാരശേഷി നഷ്ടമായെന്ന് റിപ്പോർട്ട്

ബെയ്‌ജിംഗ് : തന്റെ കഴിഞ്ഞ കാലത്തെകുറിച്ച് ആരും അറിയാതിരിക്കാൻ 12 വർഷം മൂകനായി അഭിനയിച്ച ചൈനീസ് കൊലപാതകിയ്ക്ക് യഥാർത്ഥ സംസാരശേഷി നഷ്ടമായെന്ന് റിപ്പോർട്ട്.

ചൈനയിലെ പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിഴക്കൻ പ്രവിശ്യയായ ഷെജിയാങ് ഗ്രാമത്തിൽ നിന്ന് 2005ലാണ് ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയതിന് ശേഷം സെങ് ഒളിച്ചോടിയത്. വാടക സംബന്ധമായ തർക്കത്തിനൊടുവിലാണ് ഇയാൾ അമ്മാവനെ കൊലപ്പെടുത്തിയത്.

33 വയസ്സു പ്രായമുള്ള സെങ് മറ്റൊരു പ്രവിശ്യയിൽ മൂകനായി അഭിനയിച്ചുകൊണ്ട് നിർമ്മാണമേഖലയിൽ ജോലി നേടുകയും, പേര് മാറ്റി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ സെങിന് മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ രക്ത പരിശോധന നടത്താൻ ഉത്തരവിടുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് സെങിന്റെയും മാതാപിതാക്കളുടെയും രക്ത സാമ്പിളുകൾ തമ്മിൽ പരസ്പരം യോജിപ്പിക്കുന്നുവെന്ന് കണ്ടെത്തിയത്.

എന്നാൽ തനിക്ക് നീണ്ട പന്ത്രണ്ട് വർഷം സംസാരിക്കാതെ ഇരുന്നതിനാൽ ഇപ്പോൾ യഥാർത്ഥ സംസാരശേഷി നഷ്ടമായെന്നും,സംസാരിക്കാൻ കഴിയില്ലെങ്കിലും പൊലീസിനെ ഒന്നും അറിയിക്കില്ലെന്നും സെങ് എഴുതി കാണിച്ചുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കൊലപതാക കുറ്റം ചെയ്ത പ്രതിയെന്ന നിലയിൽ സെങിന് വധശിക്ഷയാണ് ലഭിക്കുക.

Top