കിഫ്ബി വിവാദം; എക്‌സിറ്റ് മീറ്റിംഗ് മിനുട്ട്‌സ് സര്‍ക്കാരിന് അയച്ചെന്ന് വിവരാവകാശ രേഖ

thomas-issac

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് രേഖകള്‍. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് സര്‍ക്കാറിന് അയച്ചെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം, മിനുട്ട്‌സ് ഒപ്പിട്ട് സര്‍ക്കാര്‍ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.

ധനമന്ത്രി കരട് റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമ റിപ്പോര്‍ട്ടിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ പ്രതിനിധികളും സിഎജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്‌സിറ്റ് മീറ്റിംഗ്. മീറ്റിംഗ് മിനുട്ട്‌സ് സര്‍ക്കാറിന് അയക്കും, സര്‍ക്കാര്‍ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നല്‍കും. പക്ഷെ കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്‌സിറ്റ് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതല്‍ ഉന്നയിച്ചത്.

സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചര്‍ച്ചക്കിടെ മിനുട്ട്‌സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, കാണിക്കാന്‍ ഐസക് വെല്ലുവിളിച്ചിരുന്നു. 22-6-2020 ന് എക്‌സിറ്റ് മീറ്റിംഗ് ചേര്‍ന്നു. എജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സര്‍ക്കാര്‍ പ്രതിനിധികള്‍ നാലുപേരും പങ്കെടുത്തു.

1-7-2020 ന് എക്‌സിറ്റ് മീറ്റിംഗിന്റെ മിനുട്ട്‌സ് സര്‍ക്കാറിന് അയച്ചു. അയച്ചത് ധനകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറിക്ക്. പക്ഷെ മിനുട്ടസ് ഒപ്പിട്ട് സര്‍ക്കാര്‍ തിരിച്ചുനല്‍കിയില്ല. ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നായിരുന്നു സര്‍ക്കാറിന്റെ ഇതുവരെയുള്ള ആരോപണം. രേഖകള്‍ പുറത്ത് വന്നപ്പോള്‍ കിഫ്ബി വിവാദത്തില്‍ ധനമന്ത്രിയും സര്‍ക്കാറും വെട്ടിലായി.

 

Top