കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് 1000 പേജ് ഉള്ള കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികള്‍. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കുട്ടിയ തട്ടിക്കൊണ്ടുപോയ ശേഷം, പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടങ്ങിയതോടെ കുട്ടിയ കൊല്ലം ആശ്രാമമൈതാനത്ത് ഇറക്കി വിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുട്ടി നല്കിയ വിവരങ്ങളുടെയും സാക്ഷികള്‍ നല്കിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്ന്ന് പിടികൂടിയത്. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്.ബാലികയുടെ സഹോദരനാണ് സംഭവത്തിലെ ദൃക്സാക്ഷി. സാക്ഷ്യപട്ടികയില്‍ നൂറിലേറെ പേരുണ്ട്, ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ തുടരുകയാണ്.
നവംബര്‍ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയില്‍ നിന്നായിരുന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം പോകുകയായിരുന്ന കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പത്മകുമാറിന്റെ കട ബാധ്യത തീര്‍ക്കാന്‍ മോചന ദ്രവ്യത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.