കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ‘അന്വേഷണം ഊര്‍ജിതമാക്കണ’മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരില്‍ 6 വയസുകാരിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റമറ്റതും, ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, കുട്ടിയെ കാണാതായിട്ട് 6 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കൊല്ലം സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോണ്‍ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു.

കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും, റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും, റൂറല്‍ എസ്പിയും ചേര്‍ന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം.സി റോഡിലും, വര്‍ക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലും ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.

വിവരം കിട്ടിയാല്‍ അറിയിക്കുക:-
9946923282, 9495578999

Top