കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുടുംബത്തിന്റെ മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍, വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

കൊല്ലം: ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. സ്വാഭാവിക നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

അച്ഛനടക്കം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തുവെന്നും കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് ദിവസമായി ഇരുട്ടില്‍ തപ്പുകയായിരുന്നു പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ കടയില്‍ ഓട്ടോയിലെത്തി ഫോണ്‍ ചെയ്ത് മടങ്ങിയിട്ടും ആ ഓട്ടോ എവിടെ എന്ന ചോദ്യത്തിനു പോലും ഉത്തരമുണ്ടായിരുന്നില്ല.

സിസിടിവി പരിശോധന തുടരുന്നിനിടെയാണ് കൊല്ലം കുളമട ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കാന്‍ ഓട്ടോ എത്തിയതും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതും. കല്ലുവാതുക്കല്‍ നിന്ന് ഓട്ടോയിലെത്തിയ സംഘം പാരിപ്പള്ളിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. കണ്ടു പരിചയം ഉള്ളവരല്ല, പേടിച്ചാണ് ഇക്കാര്യം ഇതുവരെ മിണ്ടാതിരുന്നതെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വിഫ്റ്റ് കാര്‍ എത്തിയത് ചിറക്കലിലാണ്. ഈ പരിസരത്തുള്ള വീട്ടിലെവിടെയെങ്കിലും ആണോ കുട്ടിയെ താമസിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top