ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നു വഴുതി കടലിലേക്ക് വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. ഇഎസ്ഐ ജംങ്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ബീച്ചിൽ അപകടമുണ്ടായത്. തൃശ്ശൂരുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴയുള്ള വീട്ടിൽ വന്നതായിരുന്നു അനിതയും മക്കളും. കടൽ കാണിക്കാൻ സന്ധ്യയുടെ ഭർത്താവ് ബിനുവാണ് അനിതയെയും മക്കളെയും സഹോദര പുത്രനേയും കാറിൽ കയറ്റി കൊണ്ടുപോയത്. ബീച്ചിലെത്തിയ ഇവർ അരമണിക്കൂറോളം കുട്ടികളുമായി കടലിൽ കളിച്ചു. അനിത മക്കളുമായി കടൽത്തീരത്തു നിന്ന് സെൽഫിയെടുക്കുന്നത് കണ്ടാണ് ബിനു കാറിനടുത്തേക്ക് പോയത്. ബിനു തിരികെ വരുമ്പോൾ ആദി കൃഷ്ണ തിരമാലയിൽപ്പെടുന്നതു കണ്ടു.
കരയിലേക്കു തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റൻ തിരമാല പതിച്ചതു പെട്ടെന്നായിരുന്നു. കയ്യിൽനിന്നു തെറിച്ചുപോയ കുട്ടി കടലിൽ വീഴുകയായിരുന്നു. മറ്റ് 2 കുട്ടികളെയും അനിതയെയും കരയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും പരതിയെങ്കിലും ആദിയെ കണ്ടെത്താനായില്ലെന്നു ബിനു പറഞ്ഞു. തുടർന്ന് പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും സംഭവസ്ഥലത്ത് എത്തിച്ചേർന്നെങ്കിലും ശക്തായ തിരയും ഒഴുക്കും കാരണം കാര്യമായ തിരച്ചിൽ നടന്നില്ല.
കടൽ പ്രക്ഷുബ്ധമായതും തുടർന്ന് മഴ ശക്തമായതുമാണ് തിരച്ചിൽ വൈകാൻ കാരണമായത്. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.