ഇന്ത്യയില്‍ ഈ രണ്ട് മാസത്തിനുള്ളില്‍ ഏറ്റവും അധികം വില്‍ക്കുന്ന വാഹനം എന്ന റെക്കോഡ് സ്വന്തമാക്കി സെല്‍റ്റോസ്. ഇന്ത്യയില്‍ അവതരിപ്പിച്ച് 70 ദിവസം പിന്നിട്ടതോടെ സെല്‍റ്റോസിന്റെ 26,840 യൂണിറ്റാണ് നിരത്തിലെത്തിയത്. ബുക്കിങ്ങുകളുടെ എണ്ണം 60,000 കടന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ മാസത്തില്‍ 12,800 സെല്‍റ്റോസാണ് ഇന്ത്യയില്‍ ഇറങ്ങിയത്. കോംപാക്ട് എസ്യുവികളുടെ ഒക്ടോബര്‍ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. ഇതോടെ സെല്‍റ്റോസിനുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ വാഹനത്തിന്റെ ബുക്കിങ്ങ് കാലാവധി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോയിഡ, ജയ്പുര്‍, കോല്‍ക്കത്ത തുടങ്ങിയ ഏതാനും നഗരങ്ങളില്‍ സെല്‍റ്റോസിനുള്ള കാത്തിരിപ്പ് കാലാവധി നാല് മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്.
ഇന്ത്യന്‍ വാഹനവിപണിയിലെ തുടക്കക്കാരാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. എന്നാല്‍, ഗംഭീരമായ തുടക്കം തന്നെയാണ് കിയയ്ക്ക് ഈ വിപണിയിൽ ലഭിച്ചിട്ടുള്ളത്.