തച്ചങ്കരി മാജിക്ക് വീണ്ടും, ബിസിനസ്സ് ഇരട്ടിയിലധികമാക്കി കെ.എഫ്.സി

2021 മാര്‍ച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി മുന്‍വര്‍ഷത്തേക്കാള്‍ 1349 കോടി രൂപ ഉയര്‍ന്ന്, 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുന്‍ വര്‍ഷങ്ങളെക്കാള്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

2020-21 സാമ്പത്തിക വര്‍ഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നല്‍കിയത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാളും 244% വര്‍ദ്ധനയാണ്. കഴിഞ്ഞ വര്‍ഷം 1695 കോടി രൂപയുടെ വായ്പാ അനുമതിയാണ് നല്‍കിയിരുന്നത്.
വായ്പാ വിതരണവും 1447 കോടിയില്‍ നിന്നും 3729 കോടി രൂപ എന്ന കണക്കില്‍ എത്തിയിട്ടുണ്ട്. അതായത് 258% വര്‍ദ്ധന.

പ്രതിസന്ധി ഘട്ടത്തിലും വായ്പാ തിരിച്ചടവില്‍ 262% വര്‍ദ്ധനയുണ്ടായി. മുന്‍ വര്‍ഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയര്‍ന്നു. പലിശ വരുമാനം 334 കോടി രൂപയില്‍ നിന്നും 131 ശതമാനം വര്‍ധന രേഖപ്പെടുത്തി 436 കോടി രൂപയില്‍ എത്തി. സിബിലില്‍ വിവരങ്ങള്‍ കൈമാറിയതും, റിക്കവറി നടപടികള്‍ കര്‍ശനമാക്കിയതും ഇതിനു സഹായകരമായി.

”കെ എഫ് സി യുടെ പൂര്‍ണമായ പുനരാവിഷ്‌കരണമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ ബിസിനസ് മേഖലകള്‍ക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെ എഫ് സി മാറികഴിഞ്ഞു.” കെ എഫ് സി – സി എം ഡി ശ്രീ ടോമിന്‍ ജെ തച്ചങ്കരി IPS പറഞ്ഞു.

വായ്പാ അനുമതി സെന്‍ട്രലൈസ് ചെയ്തതും, ഇടപാടുകാര്‍ക്ക് സിഎംഡി ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കോണ്‍ഫെറെന്‍സിങ്ങിലൂടെ സംവദിക്കാനുള്ള അവസരം ഒരുക്കിയതും ഈ പ്രകടനത്തിന് സഹായകരമായെന്ന് സി എം ഡി പറഞ്ഞു.

കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങള്‍ക്ക് കോര്‍പറേഷന്‍ 256 കോടി രൂപയുടെ പുതിയ വായ്പകള്‍ അനുവദിച്ചു. കൂടാതെ, സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഈ പദ്ധതിയില്‍ ഒരു ലക്ഷം വരെയുള്ള വായ്പകള്‍ യാതൊരു ഈടുമില്ലാതെയാണ് നല്‍കിയത്. പുതുതായി അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വായ്പ, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള വായ്പ, ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുവാനുള്ള വായ്പാ, ഹോട്ടലുകള്‍ക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ, സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ ഡിസ്‌കൗട്ടിങ് സൗകര്യം എന്നിവ യാതൊരു ഈടുമില്ലാതെ അനുവദിച്ചത് സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആശ്വാസമായി.

6.5 ശതമാനത്തില്‍ ധനസമാഹരണം നടത്താന്‍ സാധിച്ചതിനാല്‍ കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി കുറച്ചിരുന്നു. മികച്ച പ്രവര്‍ത്തനം കൊണ്ടും, ചെലവുകള്‍ ചുരുക്കിയത് കൊണ്ടും, മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച അറ്റാദായം കൈവരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സി എം ഡി പറഞ്ഞു.

 

കോവിഡ് അധികവായ്പാ പദ്ധതി

കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. നിലവിലുള്ളതും പുതിയതുമായ 419 സംരംഭങ്ങള്‍ക്ക് 256 കോടി രൂപ വായ്പ അനുവദിച്ചു. കൂടാതെ ലോക്ക്ഡൗണ്‍ കാലയളവില്‍ എല്ലാ യൂണിറ്റുകള്‍ക്കും മോറട്ടോറിയം ലഭ്യമാക്കി. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള യൂണിറ്റുകള്‍ക്കും പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു.

സംരംഭകത്വ വികസന പദ്ധതി

സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഒരു ലക്ഷം വരെയുള്ള വായ്പകള്‍ യാതൊരു ഈടുമില്ലാതെയാണ് നല്‍കിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. 7% പലിശയില്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകള്‍ വളരെ ഉദാരമാണ്. കോവിഡ് മൂലം വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചു വന്നവര്‍ക്കു നോര്‍ക്കയുമായി ചേര്‍ന്നു 4 % പലിശയില്‍ പദ്ധതി നടപ്പിലാക്കി.

സ്റ്റാര്‍ട്ടപ്പ് സ്‌കീമുകള്‍

പോയ വര്‍ഷം പത്തു സ്റ്റാര്‍ട്ടപ്പുകള്‍കക്ക് വായ്പാ അനുമതികള്‍ നല്‍കി. യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെ ആണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. അതുപോലെ തന്നെ സര്‍ക്കാറിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനു ഒരു കോടി രൂപ വരെ ലഭ്യമാക്കുന്നുണ്ട്.

സിബിലില്‍ വിവരങ്ങളുടെ കൈമാറ്റം

വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലിനു കൈമാറിയതോടെ തിരിച്ചടവില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ഏകദേശം 24000 റെക്കോര്‍ഡുകള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. കേരള സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍, വ്യക്തി വിവരങ്ങള്‍ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെ എഫ് സി. സിബില്‍ കൂടാത്ത എക്വിഫാസ്, എക്‌സ്പിരിയന്‍, CRIF ഹൈമാര്‍ക് എന്നി ഏജന്‍സികളിലും വിവരങ്ങള്‍ അപ്ലോഡ് ചെയുന്നുണ്ട്.

കിട്ടാക്കടം തിരിച്ചു പിടിക്കല്‍

കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ഇടപാടുകാരോട് മൃദു സമീപനമാണ് കോര്‍പറേഷന്‍ എടുത്തിട്ടുള്ളത്. എന്നിരുന്നാലും മുന്‍കാലങ്ങളില്‍ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ഫേസി നടപടികള്‍ ദ്രുതഗതിയിലാക്കുകയും ഇതിനായി റെസൊല്യൂഷന്‍ ഏജന്റുമാരെ എംപാനല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി ഏറ്റെടുത്തിട്ടുള്ള യൂണിറ്റുകള്‍ ഇലേലം മുഖന വില്‍പ്പനക്ക് വെക്കുകയും, ഇവ വാങ്ങുന്നവര്‍ക്കായി പ്രത്യേക വായ്പ അനുവദിക്കുന്നുമുണ്ട്.

ധനസമാഹരണം

കെ എഫ് സി ബോണ്ടുകള്‍ വഴി 250 കോടി രൂപ വിജയകരമായി സമാഹരിച്ചു. ബോണ്ട് മാര്‍ക്കറ്റില്‍ രാജ്യത്തുട നീളമുള്ള ഏതൊരു സംസ്ഥാന ധനകാര്യ സ്ഥാപനത്തിനും ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നിരക്കിലാണ് ധനസമാഹരണം നടത്തിയത്. കോര്‍പറേഷന്റെ ഉറച്ച സമ്പദ്ഘടനയുടെ മികവ് കൊണ്ടാണ് പ്രമുഖ പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച നിരക്ക് ലഭിച്ചത്. ‘AA’ റേറ്റിംഗ് ഉള്ള ബോണ്ടുകളുടെ കാലാവധി 10 വര്‍ഷമാണ്.

പലിശ ഇളവുകള്‍

ഉയര്‍ന്ന ക്യാപിറ്റല്‍ അനുപാതവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തിയും മുതല്‍കൂട്ടാക്കി 2021 ജനുവരി 1നു കോര്‍പറേഷന്‍ അടിസ്ഥാന പലിശ നിരക്ക് 9 ശതമാനത്തില്‍ നിന്ന് 8 ശതമാനം ആയി കുറച്ചു. കുറഞ്ഞ നിരക്കില്‍ ധനസമാഹരണം നടത്താനായതും ഇതിന് സഹായകരമായിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം മൂലം കോര്‍പ്പറേഷന് ലഭിക്കുന്ന ഇളവുകള്‍ ഇങ്ങിനെ പരമാവധി ഇടപാടുകാര്‍ക്ക് ലഭിക്കുന്നു.

സാങ്കേതിക വികസനങ്ങള്‍

കെ എഫ് സി യുടെ വെബ്‌സൈറ്റ് നവീകരിക്കുകയും വായ്പാ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുകയും ചെയ്തു. കോര്‍പ്പറേഷന്റെ ബ്രാഞ്ചുകളില്‍ ഹൈ സ്പീഡ് വണ്‍ ടു വണ്‍ ഇന്റര്‍നെറ്റും, വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനവും നടപ്പിലാക്കി. ഇതിനാല്‍ നടപടിക്രമങ്ങളും, ഹെഡ് ഓഫീസുമായുള്ള ആശയവിനിമയവും വേഗത്തിലായി. കൂടാതെ വായ്പ തിരിച്ചടവ് സുഗമമാക്കാന്‍ പ്രത്യേക സ്‌കീമുകളിലക്കുള്ള തിരിച്ചടവ് ദിവസേന അല്ലെങ്കില്‍ ആഴ്ചതോറും എന്ന തോതിലാക്കി. ഇതിനായി POS, ഗൂഗിള്‍ പേ മുതലായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചെലവ് ചുരുക്കല്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും പേയ്മെന്റുകള്‍ ഹെഡ് ഓഫീസില്‍ നിന്നും നേരിട്ട് ചെയ്യുന്ന സംവിധാനവും കൊണ്ടുവന്നു. കൂടുതല്‍ ചെലവ് വരുത്തിയിരുന്ന അധിക ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണ്‍ക്ഷനുകള്‍ വിച്ഛേദിച്ചു. പഴയ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കുകയും, ഓഫീസില്‍ ആവശ്യങ്ങള്‍ക്ക് വണ്ടികള്‍ വാടകക്ക് എടുക്കുന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു. ഇതിന്റെയെല്ലാം ഭാഗമായി ചെലവ് 10% ചുരുക്കാനായി.

പ്രവര്‍ത്തിക മാറ്റങ്ങള്‍

വായ്പ നടപടികള്‍ വേഗത്തിലാക്കാന്‍ കസ്റ്റമര്‍ വെരിഫിക്കേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ടെക്‌നിക്കല്‍ വാല്യൂവേഷന്‍ എന്നിവക്കായി കൂടുതല്‍ എംപാനല്‍മെന്റ് നടത്തി. പുതിയ ലോണ്‍ പ്രൊപ്പോസലുകള്‍ ഇടപാടുകാരുടെ സാന്നിധ്യത്തില്‍ ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വിശകലനം ചെയ്യുന്നുണ്ട്. ലോണ്‍ പ്രോസസ്സിങ്ങും സെന്‍ട്രലൈസ് ചെയ്തു. ഇടപാടുകാര്‍ക്ക് സി എം ഡി ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കുന്ന ഒരേ ഒരു ധനകാര്യ സ്ഥാപനമാണ് കെ എഫ് സി.

ഉദ്യോഗസ്ഥരുടെ ഉന്നമനം

PSC മുഖേന അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കൂടുതല്‍ സ്ത്രീകളെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിച്ചു. ഉദ്യോഗസ്ഥരുടെ അവബോധം വര്‍ധിപ്പിക്കാന്‍ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കി. ശ്രി. എം എ യൂസഫ് അലി, രവി പിള്ളൈ, ആസാദ് മൂപ്പന്‍, കൊച്ചൗസേപ് ചിറ്റിലപ്പിള്ളി തുടങ്ങിയ ആഗോള ബിസിനസ് രംഗത്തെ അതികായര്‍ കെ എഫ് സി ജീവനക്കാര്‍ക്ക് അവരുടെ സംരംഭങ്ങളെ പറ്റിയുള്ള ഉള്‍കാഴ്ച പകര്‍ന്നു നല്‍കി.

പ്രത്യേക വായ്പകള്‍

സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ യാതൊരു ഈടുമില്ലാതെ ഡിസ്‌കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് കരാര്‍ രംഗത്ത് വലിയ നേട്ടമായി. ബസുകള്‍ സിഎന്‍ജി യിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും കെ എഫ് സി യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയുള്ള വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ടൂറിസം രംഗത്ത് ഉണര്‍വേകാന്‍ 50 ലക്ഷം രൂപ വരെയുള്ള സ്‌പെഷ്യല്‍ വായ്പകള്‍ ഹോട്ടലുകള്‍ക്കു യാതൊരു ഈടുമില്ലാതെ, ദിവസ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ചു.

പുതിയ കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ / ഡെബിറ്റ് കാര്‍ഡ്

കെ എഫ് സി യുടെ വളര്‍ച്ചയും ഭാവി പദ്ധതികള്‍ക്കുള്ള സാങ്കേതിക ആവശ്യകതയും കണക്കിലെടുത്തു രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ ആയ ”ഫിനാകില്‍” ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തികമാക്കും. കൂടാതെ പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചു ഡെബിറ്റ് കാര്‍ഡും പുറത്തിറക്കുന്നുണ്ട്. കെ എഫ് സി കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, പി ഓ സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇത് കൂടാതെ കാര്‍ഡുകള്‍ കെ എഫ് സി യുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്.

 

Top