കെവിന്റെ കൊലപാതകം; കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ നടപടി

KEVIN

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‌ഐ ടി.എം ബിജുവിനെ പിരിച്ചു വിട്ടു. ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

കെവിന്‍ കൊലപാതകം ദുരഭിമാനക്കൊല തന്നെയെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍സ് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിക്കുകയും ചെയ്തു. ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാകും.

നീനുവാണ് കെവിന്റെ ഭാര്യ. കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു നീനു. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെയാണ് നീനു കെവിനൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി.

വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ െപാലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങിയിരുന്നു.

ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇവിടേയ്ക്ക് എത്തിയ സംഘം വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കെവിനെ കാറില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് കോഴിക്കോട് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.

Top