നീനുവിന്റെ സംരക്ഷണം ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് വനിതാ കമ്മീഷന്‍

KEVINS-DEATH

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിന്റെ സംരക്ഷണം ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വനിതാ കമ്മീഷന്‍.

നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിപ്പോള്‍ ഒളിവിലാണ്.

കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു നീനു. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെയാണ് നീനു കെവിനൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങിയിരുന്നു.

ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇവിടേയ്ക്ക് എത്തിയ സംഘം വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കെവിനെ കാറില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് കോഴിക്കോട് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കെവിനെ കണ്ടെത്തുകയായിരുന്നു.

Top