എസ്‌ഐയെ തിരിച്ചെടുത്തു; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ്

kevin

കോട്ടയം: കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.

എസ്.ഐയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്നും തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കെവിന്റെ പിതാവ് പറഞ്ഞു. എസ്.ഐ കൃത്യ സമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും കെവിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എം.എസ്.ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയതിനു ശേഷമായിരുന്നു നടപടി. ഐജി വിജയ് സാഖറെയ്ക്കു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഷിബുവിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എഎസ്‌ഐ ടി.എം. ബിജുവിനെ സര്‍വീസില്‍നിന്നും പിരിച്ചുവിടുകയും
സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവര്‍ധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണം.

Top