ജയ് ശ്രീരാം വിളിച്ച് പോസ്റ്റിട്ടത് കെവിന്‍ പീറ്റേഴ്‌സണ്‍ ;ധോണിക്കും രോഹിത് ശര്‍മക്കും ആരാധകരുടെ രൂക്ഷവിമര്‍ശനം

ഹൈദരാബാദ്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് താഴെ മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണിക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ആരാധകരുടെ രൂക്ഷവിമര്‍ശനം. നെറ്റിയില്‍ കുറിയിട്ട് തന്റെ ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്ത കെവിന്‍ പീറ്റേഴ്‌സണ്‍ ഹിന്ദിയില്‍ ജയ് ശ്രീരാം എന്നുകൂടി താഴെ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ആരാധകര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ പൊങ്കാലയുമായി എത്തിയതിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളാരും പരസ്യമായി ജയ് ശ്രീരാം പറയാന്‍ പോലും തയാറായില്ലെന്നും ഇവരൊക്കെ പീറ്റേഴ്‌സണെ കണ്ടുപഠിക്കണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

വിരാട് കോലി ചടങ്ങില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ തിരിച്ചുപോയെന്നാണ് വിവരം. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കോലി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജ മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. ഇംഗ്ലണ്ടിനെതിരെ പരമ്പരയ്ക്കൊരുങ്ങുന്നതിന്റെ ഭാഗമായാണ് രോഹിത് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും രവീന്ദ്ര ജഡേജയും ടെസ്റ്റില്‍ കളിക്കുന്നുണ്ടല്ലോ എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധോണി എത്താത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ, മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്, മുന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍ തുടങ്ങിയ കായിക താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവരാരും തിങ്കളാഴ്ച അയോധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയോ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും ആരാധകരുമായി പങ്കുവെക്കുകയോ ചെയ്യാതിരുന്നതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ധോണിയെയയും കോലിയെയും വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ചടങ്ങിനെത്തിയില്ല. രോഹിത്തും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.

Top