കോട്ടയം: കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച പ്രതികള്‍ പിടിയില്‍. പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവരെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടാണ് രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു ചേര്‍ന്ന് മര്‍ദ്ദിച്ചത്. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമുണ്ടായതെന്ന് രാജേഷ് കോടതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇന്ന് ആറ് സാക്ഷികളെ കൂടി വിസ്തരിക്കും. കെവിന്റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും.
പിന്നാക്ക വിഭാഗത്തില്‍ പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക.
അതേസമയം കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു. കേസിലെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു.
പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്പിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാല്‍ ഇന്ന് കോടതില്‍ ഇയാള്‍ മൊഴി മാറ്റിപറയുകയായിരുന്നു. എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പോലീസിന് നല്‍കിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു.