കെവിന്‍ വധം ; സാക്ഷി വിസ്താരം ഇന്നും തുടരും

kevin

കൊച്ചി : കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതികളെ പൊലീസ് പരിശോധിക്കുന്നത് കണ്ട വാഹന ഡ്രൈവര്‍ റെജി, കെവിന്റെ പിതാവ് ജോസഫ് എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടു പോയ പ്രതികള്‍ താമസിച്ച ഗാന്ധിനഗറിലെ ലോഡ്ജിന്റെ ഉടമ അനില്‍കുമാറിന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

കെവിന്‍ കൊല്ലപ്പെട്ടെന്ന് നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോ വിളിച്ചു പറഞ്ഞതായാണ് ഇരുപത്തിയാറാം സാക്ഷിയും സുഹൃത്ത് കൂടിയായ ലിജോ മൊഴി നല്‍കിയിരുന്നു. കെവിന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടു പോയതായാണ് ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കെവിന്‍ മരിച്ചു എന്ന തരത്തില്‍ ഷാനു ചാക്കോ നേരിട്ട് വിളിച്ചു പറഞ്ഞതായാണ് ലിജോ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. പാലാ മജിസ്ട്രേറ്റ് കോടതിയിലും ലിജോ നേരത്തെ ഇക്കാര്യം രഹസ്യമൊഴിയായി നല്‍കിയിരുന്നു. കെവിനെ കൊലപ്പെടുത്തിയിട്ടില്ല എന്നും കെവിന്‍ വെള്ളത്തില്‍ വീണുമരിച്ചതാകാമെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍ ഈ വാദം തള്ളിക്കളയുന്ന മൊഴിയാണ് ലിജോ നല്‍കിയത്.

2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. മേയ് 27-ന് പുലര്‍ച്ചെ അനീഷിന്റെ വീട് ആക്രമിച്ചാണ് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍.

Top