കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് സഹോദരന്‍ അടിച്ചു തകര്‍ത്തു

kevin

കോട്ടയം: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു.

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട് സഹോദരനാണ് അടിച്ചു തകര്‍ത്തത്. ചാക്കോയുടെ ഭാര്യ രഹനയെ ചാക്കോയുടെ സഹോദരന്‍ അജി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നീനുവിനെ താന്‍ നോക്കിയില്ലെന്നും ഉപദ്രവിച്ചെന്നും പറയുന്നത് കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹന ചാക്കോ പറഞ്ഞിരുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

കെവിന്‍ വധക്കേസില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ വന്നപ്പോഴായിരുന്നു രഹനയുടെ പ്രതികരണം. കേസില്‍ രഹ്നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.

കെവിനുമായി അടുപ്പമുണ്ടെന്ന് നീനു തന്നോട് പറഞ്ഞിട്ടില്ല. കോളേജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തി.

നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും രഹ്ന അറിയിച്ചു.

നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുമ്പ് നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്ന വ്യക്തമാക്കി.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ നീനുവിന്റെ അമ്മ രഹ്ന സംശയത്തിന്റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്നയ്ക്കും പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹ്നയോട് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Top