കെവിന്‍ കൊലക്കേസ്; ഭാര്യ നീനു കോടതിയില്‍ ഹാജരാകും, വിസ്താരം ഇന്ന്

KEVINS-DEATH

കൊച്ചി; കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ വിസ്താരം ഇന്ന് നടക്കും. കെവിന്റേത് ദുരഭിമാനം മൂലം നടത്തപ്പെട്ട കൊലപാതകമാണെന്ന് നീനു വീണ്ടും മൊഴി നല്‍കിയേക്കും. കേസിലെ മുഖ്യ സാക്ഷിയായ അനീഷും കെവിന്റേത് ദുരഭിമാനക്കൊല ആണെന്ന് മൊഴി നല്‍കിയിരുന്നു. മരണത്തില്‍ പൊലീസ് വരുത്തിയ വീഴ്ചയും കാരണമായിട്ടുണ്ടെന്നും നീനു പറയുമെന്നാണ് സൂചന.

2018 മെയ് 24-നായിരുന്നു കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനുവും കെവിനും തമ്മിലുള്ള വിവാഹം നടന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചതും. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ക്കൊപ്പം നീനു പോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന്, മെയ് 27-ന് നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് പിന്നീട് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്. നീനുവിന്റെ പിതാവ് ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പേരാണ് കേസിലെ മുഖ്യ പ്രതികള്‍.

Top