മത്സ്യബന്ധന മണ്ണെണ്ണ: പെർമിറ്റ് പരിശോധന ജനുവരി 9ന്

തിരുവനന്തപുരം: മത്സ്യബന്ധനയാനങ്ങൾക്കു സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണയ്ക്കു പെർമിറ്റ് അനുവദിക്കാൻ പരിശോധന ജനുവരി 9ന് നടക്കും. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ചേർന്നാണു പരിശോധന. 3 വർഷത്തേക്കാണു പെർമിറ്റ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്ത, മത്സ്യബന്ധന ലൈസൻസ് ഉള്ള യാനങ്ങളായിരിക്കണം. എൻജിൻ കാലപ്പഴക്കം 10 വർഷത്തിൽ കൂടരുത്. ലീറ്ററിന് 46 രൂപ നിരക്കിലാണു മണ്ണെണ്ണ നൽകുന്നത്.

3 വർഷത്തിലൊരിക്കൽ നടക്കേണ്ട പരിശോധന ഒടുവിൽ നടന്നത് 2015 ലാണ്. അന്നു 15,678 യാനങ്ങൾക്കു പെർമിറ്റ് അനുവദിച്ചു. 2018 ൽ പ്രളയം മൂലം പരിശോധന മുടങ്ങി. തുടർന്നുള്ള വർഷങ്ങളിലും പ്രളയം, കോവിഡ് എന്നിവ തടസ്സമായി.

ഒരാൾക്കു പരമാവധി 2 എൻജിനുകൾക്കേ പെർമിറ്റ് അനുവദിക്കുകയുള്ളൂ. മത്സ്യഫെഡ് വഴിയാണു പെർമിറ്റ് നൽകുക. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിശോധനയിൽ മത്സ്യബന്ധനയാനം, ഔട്ട്ബോർഡ് എൻജിൻ, ക്ഷേമനിധി ബോർഡ് പാസ് ബുക്ക്, റജി0സ്ട്രേഷൻ സർട്ടിഫിക്കറ്റ്, എഫ്ഐഎംഎസ് റജിസ്ട്രേഷൻ, റേഷൻ കാർഡ് എന്നിവ സഹിതമാണ് എത്തേണ്ടത്. പുതിയ എൻജിനാണെങ്കിൽ ഇൻവോയ്സും പഴയ എൻജിനാണെങ്കിൽ നിലവിലെ പെർമിറ്റും ഹാജരാക്കണമെന്നു ഫിഷറീസ് ഡയറക്ടർ അറിയിച്ചു.

Top