Keralites missing case; one arrested

കാസര്‍കോഡ് : കാസര്‍കോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ പിടിയില്‍. തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് പിടിയിലായത്. മുംബൈയില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പാണ് ഇയാളെ കാണാതായത്. മുംബൈയിലെ ഡോങ്ക്രിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതിനിടെ കാസര്‍ഗോഡ് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേരെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനു മുന്നോടിയായി എന്‍ ഐ എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

കാണാതായവര്‍ക്ക് ഐ എസ് തീവ്രവാദ ബന്ധം ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാണാതായ മുഴുവന്‍ പേരുടെയും ബന്ധുക്കളില്‍ നിന്നും പോലീസിന് പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം കൈമാറാനാണ് തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ദേശീയ അന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിക്രമിന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റോയും നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇവര്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാണാതായവരില്‍ ചിലര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് 19 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ച സന്ദേശങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. നേരത്തെ 16 പെരെ കാണാതായെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. കാണാതായവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും റോ വ്യക്തമാക്കി. എന്നാല്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കാസര്‍ഗോഡ് നിന്നും 15 പേരെയും പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നാലുപേരെയുമാണ് കാണാതായിരിക്കുന്നത്. കാണാതായവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്ത് വിടരുതെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top