കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 മേള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കും.

കേരളത്തിന് എല്ലാ രംഗത്തും തനത് വ്യക്തിത്വം ഉണ്ട്. തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറും. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണം.

കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും നമുക്ക് നമ്മുടേത് മാത്രമായ ഒരു സ്വത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നാം അത് തിരിച്ചറിയാറില്ലെന്നും ആ രീതി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും പറഞ്ഞു.

മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.

പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും.

 

Top