കേരളത്തിന് സ്വപ്ന നേട്ടം ; ഹരിയാനയെ തളച്ച്‌ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍

ലാഹ്‌ലി : ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍.

ഗ്രൂപ്പ് ബിയില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ ഇന്നിംങ്‌സിനും, റണ്‍സിനും തകര്‍ത്താണ് കേരളം സ്വപ്നനേട്ടത്തില്‍ എത്തിയത്.

ആദ്യ ഇന്നിംങ്‌സില്‍ ഹരിയാനയെ 208 റണ്‍സിന് പുറത്താക്കി കേരളം 389 റണ്‍സ് നേടിയിരുന്നു.

മൂന്നാം ദിവസമായ ഇന്നലെ 181 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംങ്‌സിനിറങ്ങിയ ഹരിയാന നാലാം ദിനത്തില്‍ 83/5 എന്ന നിലയിലാണ് കളി ആരംഭിച്ചത്.

രണ്ടാം ഇന്നിംങ്‌സിനിറങ്ങിയ ഹരിയാനയെ ബേസിലും, ജലജ് സക്‌സേനയും, എം.ഡി നിധീഷും, സന്ദീപ് വാര്യരും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കിയത്.

ഓപ്പണര്‍ ജി.എ സിംഗിനെ (3) ഏഴാം ഓവറില്‍ സച്ചിന്‍ ബേബിയുടെ കൈയിലെത്തിച്ച് സന്ദീപാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് രോഹില്ലെും (10) ബിഷ്‌ണോയ്‌യെയും (15) സകസേന പുറത്താക്കി.

ശിവം ചൗഹാന്‍ (6), ആര്‍.പി . ശര്‍മ്മ (4) എന്നിവരാണ് ബേസിലിനിരകളായത്.

ജലജ് സക്‌സേന (91), രോഹന്‍ പ്രേം (93), ബേസില്‍ തമ്പി (60), മുഹമ്മദ് അസ്ഹറുദ്ദീന്‍ (34), സല്‍മാന്‍ നിസാര്‍ (33), നിതീഷ് (22 നോട്ടൗട്ട്), എന്നിവരുടെ ബാറ്റിംഗാണ് ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തെ 389 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ഇന്നലെ 203/3 എന്ന സ്‌കോറിലാണ് കേരളം കളി തുടങ്ങിയത്. 79 റണ്‍സുമായി നിന്ന രോഹന്‍ സെഞ്ചുറിയുടെ വക്കിലെത്തിയ ശേഷമാണ് മടങ്ങിയത്.

രോഹനും ബേസിലും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു.

മുന്‍ ഇന്ത്യന്‍ അമിത് മിശ്രയുടെ പന്തില്‍ രോഹന്‍ എല്‍. ബിയില്‍ കുരുങ്ങുകയായിരുന്നു.

തുടര്‍ന്നിറങ്ങിയ സച്ചിന്‍ ബേബി (0)യെ മിശ്ര ഇതേ ഓവറില്‍ ബൗള്‍ഡാക്കിയെങ്കിലും കേരളം തളര്‍ന്നില്ല.

ബേസിലും അസ്ഹറുദ്ദീനും മറ്റും ചേര്‍ന്ന് കേരളത്തെ മികച്ച സ്‌കോറില്‍ എത്തിച്ചു.

75 പന്ത് നേരിട്ട ബേസില്‍ 10 ഫോറും ഒരു സിക്‌സുമടിച്ചു.

ഹരിയാനയ്ക്കുവേണ്ടി അജിത് ചഹല്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി.

Top