കേരള പൊലീസില്‍ ഇനി ‘വനിതാ’ പൊലീസ് ഇല്ല! പൊലീസുകാര്‍ മാത്രം

തിരുവനന്തപുരം: ലിംഗ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി കേരള പൊലീസ്. അതിനാല്‍ കേരള പൊലീസില്‍ ഇനി ‘വനിതാ’ പൊലീസ് ഉണ്ടാകില്ല. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിതയെന്നു ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. 1995നു ശേഷം സേനയിലെത്തിയ വനിതകള്‍ക്കാണ് ഇതു ബാധകമാകുന്നത്.

1995ന് മുമ്പ് സേനയിലെത്തിയവര്‍ (ക്ലോസ്ഡ് വിങ്), അതിന് ശേഷമെത്തിയവര്‍ എന്നിങ്ങനെ നിലവില്‍ വനിതാ പെലീസില്‍ രണ്ട് വിഭാഗമാണുള്ളത്.

വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ അഭിസംബോധന ചെയ്തിരുന്നത്.

2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെന്നുമാക്കി ഉത്തരവിറക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമെന്നായി. എന്നാല്‍ വനിതാ പൊലീസുകാര്‍ സ്ഥാനപേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടര്‍ന്നു.

സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ എസ്പിവരെ (നോണ്‍ ഐപിഎസ്) 49,886 പേരാണ് പൊലീസ് സേനയിലുള്ളത്. സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം 3470. ഒരു വനിതാ ഡിവൈഎസ്പി, 22 വനിതാ സിഐ, 129 വനിതാ എസ്ഐ, 3 വനിതാ എഎസ്ഐ, 168 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, 3147 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തുടങ്ങിയവര്‍ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നു.

Top