കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; ചാവേറാകാനിരുന്നത് റിയാസ് അബൂബക്കറെന്ന്!

കൊച്ചി: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍ഐഎ അറിയിച്ചിരുന്നു. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയതായാണ് സൂചന.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.

Top