ഏപ്രില്‍ 20ന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 20ന് ശേഷം ഹോട്‌സ്‌പോട്ടല്ലാത്ത പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണവും കൃഷിയും അനുവദിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെയ് മാസത്തിന് ശേഷം മഴയുണ്ടാകും അതിനകം നിലച്ച് പോയ കെട്ടിട, വീട് നിര്‍മാണം നല്ല ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയണം. ലോക്ക്ഡൗണിന് ശേഷം നിലച്ച് പോയ ലൈഫ് വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കണം. ഇതിനായി താല്‍ക്കാലിക സംവിധാനമൊരുക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കണം. എന്നാല്‍, ഹോട്‌സ്‌പോട്ടുകളില്‍ ഇളവുകള്‍ ഉണ്ടാകില്ല.

ഒന്നാം സോണായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ സൂചിപ്പിച്ച ഇളവുകളുണ്ടാകില്ല. എന്നാല്‍ കാര്‍ഷിക വൃത്തി നടത്താം. വിത്തിടുന്നതിന് പാടശേഖരങ്ങള്‍ ഒരുക്കാം. കാര്‍ഷികോല്‍പ്പനങ്ങള്‍ സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിക്കും. വില്‍പന നടത്തുന്നതിനായി മാര്‍ക്കറ്റുകള്‍ തുറക്കാം. മില്ലുകള്‍, വെളിച്ചെണ്ണ ഉല്‍പാദനം ഇവയൊക്കെ പ്രവര്‍ത്തിക്കണം. കേന്ദ്ര സര്‍ക്കാര്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയിരുന്നില്ല. സംസ്ഥാനം ഉള്‍പ്പെടുത്തുന്നു.

മൂല്യവര്‍ധിത യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും. വിത്ത്, വളം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫിസ്, കൃഷി ഓഫിസ്, അക്ഷയ ഇവയെല്ലാം തുറന്ന് പ്രവര്‍ത്തിക്കണം. തോട്ടം മേഖലയില്‍ ഏലം ഉള്‍പ്പെടുത്തുന്നു. ആശുപത്രി, ഫിസിയോ തെറപ്പി തുറന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top