സി.പി.എമ്മില്ലാത്ത കേരളം വിനാശകരം, തുറന്നു പറഞ്ഞ് ലീഗ് അദ്ധ്യക്ഷൻ !

മലപ്പുറം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ശക്തമായ നിലപാടിനെ പ്രകീർത്തിച്ച് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളതു കൊണ്ടും,ശക്തമായ ന്യൂനപക്ഷ സമുദായങ്ങൾ ഉള്ളതുകൊണ്ടുമാണ്
കാവിയെ ചെറുക്കുന്നതിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നതെന്നാണ് സാദിഖലി തുറന്നു പറഞ്ഞിരിക്കുന്നത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇതാടൊപ്പം കോൺഗ്രസ് ഇല്ലെങ്കിൽ കേരളം എങ്ങനെയിരിക്കും എന്നുകൂടി ചിന്തിക്കണമെന്നും സാദിഖലി ഓർമ്മിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മില്ലാത്ത കേരളത്തെപ്പോലെതന്നെ വിനാശകരമായിരിക്കും അതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ പാർട്ടികളും, കോൺഗ്രസ്, സി.പി.എം, ഐ.യു.എം.എൽ ഉൾപ്പെടെ, ഇവിടെ ഉണ്ടാകണം എന്നതാണ് ലീഗിന്റെ നിലപാടെന്നും തങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്സിനെ കുറിച്ച് ലീഗ് അദ്ധ്യക്ഷൻ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തുക സ്വാഭാവികമാണെങ്കിലും, ”രാഷ്ട്രീയ എതിരാളിയായ സി.പി.എം ഇല്ലാത്ത കേരളം ‘വിനാശകരമാകുമെന്നു സാദിഖലി പരസ്യമായി തുറന്നു പറഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉള്ളതു കൊണ്ടു കൂടിയാണ്, കാവി രാഷ്ട്രീയത്തെ ചെറുക്കുന്നതിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നതെന്ന പ്രതികരണവും, ചൂടുള്ള ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ഒരിടത്തും സി.പി.എമ്മിനെയോ ഇടതുപക്ഷ മുന്നണിയേയോ വിമർശിക്കാനും ലീഗ് അദ്ധ്യക്ഷൻ തയ്യാറായിട്ടില്ല. ഇടതുപക്ഷത്ത് ചേരാൻ തൽക്കാലം ആലോചനയില്ലന്ന് തുറന്നു പറഞ്ഞെങ്കിലും, ഭാവിയിലെ സാധ്യതയെ കുറിച്ച് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.

യെച്ചൂരി പോലും കോൺഗ്രസിനെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു എന്നു പറഞ്ഞാണ്, യു.ഡി.എഫിൽ തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലീഗിൻ്റെ ഇപ്പോഴത്തെ ലക്ഷ്യം. ദക്ഷിണേന്ത്യയിൽ ഏറെ സ്വീകാര്യതയുള്ള നേതാവായി ഉയർത്തിക്കാട്ടുന്ന എം.കെ. സ്റ്റാലിൻ പോലും രാഹുൽ ഗാന്ധിയെയാണ് ഇന്ത്യയുടെ നേതാവായി ഉയർത്തിക്കാട്ടുന്നതെന്നു പറഞ്ഞാണ് കോൺഗ്രസ്സ് സഖ്യത്തെ ലീഗ് അദ്ധ്യക്ഷൻ ന്യായീകരിച്ചിരിക്കുന്നത്.

”ദേശീയ തലത്തിൽ നേരിടുന്ന ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെടുത്താനും അദ്ദേഹം മറന്നിട്ടില്ല. സഖ്യത്തിലുള്ള മറ്റുള്ളവർക്ക് അവരെ സഹായിക്കാൻ മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാൻ കോൺഗ്രസ്സ് കഠിനമായി പരിശ്രമിക്കണമെന്നും സാദിഖലി ആവശ്യപ്പെട്ടു.

മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണം. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ പിന്തുണക്കുകയും വേണം. സി.പി.എമ്മിന് കോൺഗ്രസുമായുള്ള പ്രശ്നം ഇന്ത്യയിലാകെയുള്ളതല്ല, മറിച്ച് അത് കേരളത്തിൽ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ്സിനെ പിന്തുണയ്ക്കുമ്പോഴും, അവരുടെ ദൗർബല്യങ്ങൾ തുറന്നു പറയുന്ന നിലപാടാണ് അഭിമുഖത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം അത്തരത്തിലുള്ള ഒരു വിമർശനവും സി.പി എമ്മിനെതിരെ ഉന്നയിച്ചിട്ടുമില്ല.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസ്സ് തകർന്നടിഞ്ഞാൽ, മുന്നണി മാറ്റത്തിനുള്ള സാധ്യത നിലനിർത്തി തന്നെയാണ് ലീഗ് അദ്ധ്യക്ഷൻ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

Top