രഞ്ജി ട്രോഫി ക്രിക്കറ്റ്, ജമ്മു കശ്മീരിനെ തോല്‍പ്പിച്ച് മൂന്നാം വിജയം സ്വന്തമാക്കി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി കേരളം.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെ 158 റണ്‍സിനു തകര്‍ത്താണ് കേരളം വിജയം കണ്ടത്. വിജയലക്ഷ്യമായ 238 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ വെറും 79 റണ്‍സിന് എല്ലാവരും പുറത്തായി.

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച കാഷ്മീരിന് 23 റണ്‍സ്‌കൂടി മാത്രമാണു ചേര്‍ക്കാന്‍ കഴിഞ്ഞത്. കേരളത്തിനായി അക്ഷയ് കെ.സി. അഞ്ചു വിക്കറ്റ് നേടി. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് കശ്മീരിനു മുന്നില്‍ 238 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ന്നത്. 58 റണ്‍സ് നേടിയ രോഹന്‍ പ്രേം ആണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു റണ്‍സിനു പുറത്തായി.

രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ അഞ്ചു വിക്കറ്റുകള്‍ പിഴുത കശ്മീര്‍ ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ ആണ് കേരളത്തെ 191 റണ്‍സിലൊതുക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ പര്‍വേസ് ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഈ സീസണില്‍ മൂന്നു കളിയില്‍ രണ്ടു വിജയവുമായി കേരളം ഇതിനകം 12 പോയിന്റ് നേടിയിരുന്നു.

Top