വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം ആദ്യ പന്തെടുക്കും

രാജ്കോട്ട്: വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം ആദ്യം പന്തെടുക്കും. ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിംഗിന് വിടുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. പകരം രോഹന്‍ കുന്നുമ്മല്‍ ടീമിനെ നയിക്കും. സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍ ടീമിലെത്തി. സഞ്ജു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയതായിരിക്കാമെന്നാണ് വിലയിരുത്തല്‍.

പ്രീ ക്വാര്‍ട്ടറില്‍ കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. സ്‌കോര്‍: കേരളം- 383/4 (50), മഹാരാഷ്ട്ര- 230 (37.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്ണ പ്രസാദും (137 പന്തില്‍ 144) സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്പിന്‍ മികവാണ് കേരളത്തെ തുണച്ചത്.

പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്തുവിട്ടാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനില്‍ രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, മഹിപാല്‍ ലോംറര്‍, രാം മോഹന്‍ ചൗഹാന്‍. അഭിജീത്ത് തോമര്‍, കുണാല്‍ സിംഗ് റാത്തോഡ് തുടങ്ങിയ താരങ്ങളുണ്ട്.

 

Top