കോളജ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്; വിസി

തിരുവനന്തപുരം: സസ്പെന്‍ഷനു പിന്നാലെ പ്രതികരണവുമായി കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ പുറത്തിറക്കിയത്. ഗവര്‍ണറുടേത് പ്രതികാര നടപടിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയത്. ഇതുപ്രകാരം ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഉത്തരവ് തയാറാക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ഉത്തരവ് വന്നത്. ഇതോടെ ഈ ഉത്തരവ് നല്‍കാന്‍ സാധിച്ചില്ലെന്ന് എം.ആര്‍ ശശീന്ദ്രനാഥ് പറഞ്ഞു.

ക്രിമിനല്‍ മനസുള്ള വിദ്യാര്‍ത്ഥികളാണ് കോളേജ് നിയന്ത്രിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കോളജ് ഹോസ്റ്റലുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡീന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കോളജില്‍ നടന്നത്. തന്റെ ടേം അവസാനിക്കാന്‍ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്പെന്‍ഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണറുടേത് പ്രതികാര നടപടിയായി കാണുന്നില്ല. ഗവര്‍ണറുമായി നല്ല ബന്ധമാണുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. പ്രശ്‌നങ്ങള്‍ക്ക് കാരണം വിദ്യാര്‍ത്ഥി സംഘടനകളുടെ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top