എസ്.എഫ്.ഐ നേതൃത്വവുമായി ഇടഞ്ഞു; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു

തൃശൂര്‍: കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.പി. ജയദേവന്‍ രാജിവെച്ചു.എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയനുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് രാജി. എന്നാല്‍ രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് മാനേജമെന്റായ ദേവസ്വം ബോര്‍ഡ് അധികൃതര്‍.

രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥികളില്‍നിന്ന് ഫീസ് കൂടുതല്‍ വാങ്ങിയെന്ന് ആരോപിച്ചാണ് യൂണിയന്‍ പ്രിന്‍സിപ്പലിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ പി.ടി.എയും സര്‍വകലാശാലയും നിശ്ചയിച്ച ഫീസ് നിരക്കാണ് ഈടാക്കിയതെന്ന് കോളജ് അധികൃതര്‍ പറയുന്നു. കൂടാതെ കോളേജ്മാറ്റത്തിലൂടെ പ്രവേശനത്തിന് അപേക്ഷിച്ച ഒരു വിദ്യാര്‍ഥിക്ക് കോളജില്‍ പ്രവേശനം അനുവദിക്കാതിരുന്നതും എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റൊരു കോളജായ വിവേകാനന്ദയില്‍നിന്നുള്ള വിദ്യാര്‍ത്ഥിയാണ് കേരളവര്‍മയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് കോളജ് കൗണ്‍സില്‍ നേരത്തെ സ്വീകരിച്ചത്. വിവേകാനന്ദ കോളജില്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാര്‍ഥിക്ക് ജേണലിസമാണ് ഉപവിഷയം.കേരളവര്‍മയില്‍ ഇംഗ്ലീഷ് ബിരുദത്തിന് ലോകചരിത്രവും ബ്രിട്ടീഷ് ചരിത്രവുമാണ് ഉപവിഷയങ്ങള്‍. ഇക്കാരണങ്ങളാലാണ് പ്രവേശനം നിഷേധിച്ചത്.

അടുത്തിടെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദമായതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. മൂന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ അറസ്റ്റും തുടര്‍ന്നുണ്ടായി. ഇതേതുടര്‍ന്ന് പലതവണയായി എസ്.എഫ്.ഐയെ അപമാനിക്കുന്ന പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് എസ്.എഫ്.ഐ നേതൃത്വവുമായി രമ്യതയില്‍ പോകണമെന്ന ഉപദേശമാണ് പ്രിന്‍സിപ്പലിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് ലഭിച്ചത്. ഇടതുപക്ഷ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയിലും ഡോ. ജയദേവന്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമായത്.

Top