മോഡറേഷന്‍ തട്ടിപ്പ് : 12 പരീക്ഷകളില്‍ കൃത്രിമം; മൂന്നംഗ സംഘം നാളെ പരിശോധന നടത്തും

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ 12 പരീക്ഷകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. കമ്പ്യൂട്ടര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തി. സംഭവത്തില്‍ മൂന്നംഗ സംഘം നാളെ പരിശോധന നടത്തും.

2017 ജൂണ്‍ ഒന്നു മുതല്‍ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്‌സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേപരീക്ഷയില്‍ തന്നെ പലതവണ മാര്‍ക്ക് തിരുത്തിയതായി തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര അന്വേഷണം നടത്താനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.

ഇതിനായി വിദഗ്ധരടങ്ങുന്ന മൂന്നംഗം സമിതി വിശദമായ പരിശോധന നടത്തും. ആരൊക്കെയാണ് തട്ടിപ്പിന് പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ആര്‍ക്ക് വേണ്ടിയായിരുന്നു, എത്രകുട്ടികള്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. ഈ യോഗത്തിലാകും കൂടുതല്‍ നടപടികള്‍ എടുക്കുക.

Top