നാലുവർഷ ബിരുദ കോഴ്സ് ഉടൻ ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം : നാലു വർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാനും, ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും കേരളസർവകലാശാലയുടെ പ്രത്യേക സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.

സർക്കാർ നാമ നിർദ്ദേശം ചെയ്ത ആറ് അംഗങ്ങൾ മാത്രമുള്ള സിൻഡിക്കറ്റിന്റെ പ്രത്യേക യോഗത്തിൽ വിസി ഡോ. മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. പെൻഷൻ ആനുകൂല്യങ്ങൾ സർക്കാരിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന ഉറച്ച നിലപാടിലായിരുന്നു സിൻഡിക്കറ്റ് അംഗങ്ങൾ. പെൻഷൻ അനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച കത്ത് സർക്കാരിന്റെ പരിഗണനയിലിരിക്കുമ്പോൾ സർവകലാശാല തനത് ഫണ്ട്‌ ഉപയോഗിക്കുന്നത് ഭാവിയിൽ സർക്കാർ സഹായം വെട്ടിക്കുറയ്ക്കുന്നതിന് ഇടവരുത്തുമെന്ന് സിൻഡിക്കറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

എന്നാൽ, തനത് ഫണ്ടിൽ നിന്നു പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന നിലപാടിലായിരുന്നു വിസി. ചർച്ചകൾക്കു ശേഷം കമ്മ്യൂട്ടേഷൻ തുകയും ജീവനക്കാരുടെ ആർജിത അവധി സറണ്ടർ ആനുകൂല്യവും നൽകാനും ഗ്രാറ്റുവിറ്റി തുക സർക്കാരിന്റെ അനുമതി ലഭിച്ചശേഷം നൽകാനും തീരുമാനമായി.

നാലുവർഷത്തെ കോഴ്സ് നടത്തിപ്പിനു സ്പെഷൽ ഓഫിസറെ യോഗം ചുമതലപ്പെടുത്തി. ഈ വർഷം ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്റർനാഷണൽ സ്റ്റഡീസ് വിഷയങ്ങളിൽ മാത്രമായിരിക്കും പുതുതായി ആരംഭിക്കുന്ന നാല് വർഷ കോഴ്സ്.

Top