കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ വി.സി അടക്കം ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സാങ്കേതികപിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്.
നിയമനം ലഭിച്ചവരെ ചോദ്യംചെയ്യാനോ മൊഴിരേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചില്ലെന്നും ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വി.സി ഒഴികെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ.വി.സി ഡോ.വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ.എ റഷീദ്, ബി.എസ് രാജീവ്. എം.പി റസ്സല്‍, കെ.എ ആന്‍ഡ്രൂ, രജിസ്ട്രാറായിരുന്ന കെ.എ ഹാഷിം എന്നിവരായിരുന്നു ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഇതില്‍ എ.എ റഷീദും എം.പി റസ്സലും സി.പി.എം നേതാക്കളാണ്.
പരീക്ഷ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്. പരീക്ഷയ്ക്ക് വരാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയ വി.സിയുടെ ലാപ്‌ടോപ് മോഷണം പോയെന്ന് വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം വി.സി അറിയിച്ചു. ഇങ്ങനെ വ്യാപകമായ ക്രമക്കേടായിരുന്നു അസിസ്റ്റന്റ് നിയമനത്തില്‍ നടന്നത്.